Thursday, May 14, 2009

പൂരകാഴ്ചകള്‍

ഇത്തവണ തൃശൂര്‍ പൂരം കാണാന്‍ കഴിഞ്ഞില്ല്യ.
കഴിഞ്ഞ ഏഴ് വര്‍ഷം മുടങ്ങാതെ കണ്ടിരുന്നതാ.. ഇത്തവണ പോയില്ല്യ... പോവാന്‍ സാധിച്ചില്ല്യാന്നു പറയണതാവും ശരി.

ലീവ് എടുത്തു പോവാന്‍ മാത്രം ഉള്ള ഒരു സംഭവം ആണോ തൃശൂര്‍ പൂരം എന്ന് നിങ്ങള്‍ക്ക് തോന്ന്യാല്‍ തെറ്റില്ല .. ആലോചിച്ചു നോക്കിയാല്‍ ശരിയാണ്.. എല്ലാ വര്‍ഷത്തെ പോലെ വര്‍ഷവും സാമ്പിള്‍ വെടിക്കെട്ടുണ്ടായിരുന്നു.. പിന്നെ മേളം.. കുടമാറ്റം .. രാത്രി പൂരം.. വെടിക്കെട്ട്... പകല്‍ പൂരം.. പിന്നെ ചെറുപൂരങ്ങള്‍ വിട ചൊല്ലി പോകുമ്പോള്‍ ഉച്ചയ്ക്കത്തെ വെടിക്കെട്ടോടു കൂടി അവസാനം.. എന്താ ഇപ്പൊ ഇത്ര പ്രത്യേകത... എല്ലാ വര്‍ഷവും ഒരേ കാര്യം തന്ന്യല്ലേ കാണിക്കണേ..

എല്ലാം ശരി തന്നെ.. പക്ഷെ തൃശൂര്‍കാരോട് പൂരത്തിന്റെ പ്രത്യേകത ചോദിക്കരുത് .. അത് ഞങ്ങടെ നാടിന്റെ ഒരു ഹരാണ് ...

ചെറുപ്പത്തില്‍ അപ്പാപ്പന്‍ സാമ്പിള്‍ വെടിക്കെട്ട് കാണിക്കാന്‍ കൊണ്ടു പോവും.. അഞ്ചു മണിയാവുമ്പോഴേക്കും കുളിക്കാന്‍ പറഞ്ഞുള്ള വിളി തുടങ്ങും.. ഒരു ഏഴ് ഏഴരയ്ക്കാണ് സാമ്പിള്‍ വെടിക്കെട്ടിന്റെ തുടക്കം.. ആറ് മണിക്കേ പോയി നിക്കും.. എന്തിനാ ഇപ്പൊ ഇത്രേ നേരത്തെ പോണേ.. ഒരു ഏഴ് മണിയാവുമ്പോ എത്ത്യാ പോരെ എന്ന് ചോദിച്ചാ എന്താ പറയാ.. പോക്കും ഒരു രസം..

ചെറുപ്പത്തില്‍ ഒക്കെ വെടിക്കെട്ടെന്ന് പറഞ്ഞാ ജീവനാ.. പൂരംന്നു പറഞ്ഞാ വെടിക്കെട്ട് .. ആര്‍ക്കാ ഇപ്പൊ മേളോം പകല്‍ പൂരോം ഒക്കെ കാണണ്ടേ.. വെടിക്കെട്ട് കണ്ടാ സന്തോഷായി..

പക്ഷെ വലുതായപ്പോ എങ്ങനെയോ അതൊക്കെ ഇഷ്ട്ടായി തുടങ്ങി.. എങ്ങനെയോ ആന പ്രേമിയായി.. പിന്നെ മേളം എന്ന് വച്ചാ ജീവനായി.. ഇലഞ്ഞിതറ മേളോം മഠത്തില്‍ വരവും ഒക്കെ കേള്‍ക്കാന്‍ പൊരി വെയിലത്ത്‌ പോയി നിക്കും.. പിന്നെ ആനകള്‍ടെ ഒപ്പം ഇങ്ങനെ മേളം കേട്ട് ഇങ്ങനെ നടക്കും.. അപ്പൊ മനസ്സിന് ഒരു സുഖം തന്ന്യാ.. ഒരു സന്തോഷം..

ഉച്ചയ്ക്ക് ഊണിനു വീട്ടില്‍ എത്തും.. "ഡാ ദീപോ .. എന്തൂട്ടോക്യാട കണ്ടേ" എന്ന് അമ്മാമ്മ ചോദിക്കും.. അപ്പൊ ആനകളുടെ എണോം.. പിന്നെ പൂര പറമ്പിലെ കാഴ്ചകളും ഒക്കെ അമ്മാമ്മയെ പറഞ്ഞു കേള്‍പ്പിക്കും..

നാല് മണിയാവുമ്പോ കുടമാറ്റം കാണാന്‍ ചേട്ടന്റെ കൂടെ ഇറങ്ങും .. നടന്നായിരിക്കും പോവാ.. പൂര പറമ്പിലേക്ക്‌ വണ്ടി എടുക്കാന്‍ പറ്റില്യ.. അപ്പൊ പിന്നെ ഞാനും ചേട്ടനും നടക്കും.. അങ്ങനെ നടക്കുമ്പോ ഞാന്‍ എന്റെ പൊട്ടന്‍ കളി മുഴുവന്‍ പുറത്തെടുക്കും... വെറുതെ ഓരോ ഘോഷ്ടി ഒക്കെ കാണിച്ച് ചേട്ടനെ ചൊടിപ്പിക്കും.. എന്തിനാന്നു ചോദിച്ചാ.. അതും ഒരു രസം..

പിന്നെ ഭയങ്കര ധൃതി അഭിനയിക്കും.."ഡാ വേഗം ആവിട്ടാ ... വേഗം നടന്നില്ലെങ്കില്‍... ആന വരിമ്പഴ്യ്ക്കും എത്താന്‍ പറ്റില്ല്യാട്ടാ" എന്നൊക്കെ പറഞ്ഞു.. എന്താണ്ട് ഒരു പൂരം നടത്തിപ്പുകാരനെ പോലെ തന്നെ നടക്കും.. അവിടെ എത്തിയാല്‍ ജനകോടികളുടെ നടുവില്‍ വിയര്‍ത്തു കുളിച്ചു ഇടി കൊണ്ടു കുട മാറ്റത്തിനായി കാത്തു നിക്കും.. ആദ്യത്തെ കുട മാറുമ്പോള്‍.. ആര്‍ത്തു വിളിക്കും.. ഉത്സവ ലഹരിയില്‍... ആഹ്ലാദ തിമിര്‍പ്പില്‍..

പിന്നെ രാത്രി പൂരം.. രാത്രി പൂരം കാണാന്‍ നല്ല രസാ.. ഇങ്ങനെ കുറെ വിളക്കൊക്കെ കത്തിനില്‍ക്കുമ്പോ.. പഞ്ചവാദ്യ മേളത്തിനൊപ്പം ആനകള്‍ടെ ഒപ്പം നടക്കാ എന്ന് പറഞ്ഞാ.. അത് ഒരു അനുഭവം തന്ന്യാ.. രാത്രി പൂരം വടക്കുന്നാതനില്‍ അവസാനിക്കും.. തിടംബെടുത്ത ആന പന്തലില്‍ നില്ക്കും.. പിന്നെ കാത്തിരിപ്പാ .. വെടി കെട്ടിന് വേണ്ടി..

പത്രം ഒക്കെ കുറെ എടുക്കും.. പുലര്‍ച്ച നാല് മണി വരെ ആര്‍ക്കാ ഉറങ്ങാണ്ട് കാത്തിരിക്കാന്‍ പറ്റാ? അപ്പൊ പത്രം ഒക്കെ എടുത്തു റോഡില്‍ വിരിച്ച് ഒരു രണ്ടു മണിക്കൂര്‍ സുഖമായി ഉറങ്ങും..

ഡും .... ഡും... എന്ന് സൌണ്ട് കേക്കുമ്പോ ചാടി എണീക്കും..
ഉറങ്ങി കിടക്കണ എല്ലാരും എണീക്കും..

പിന്നെ പറമെക്കാവിന്റെയും തിരുവംബാടിയുടെയും വെടിക്കെട്ട്,.... കൂട്ട പോരിച്ചിലിന്റെ ലഹരിയില്‍ ആള്‍ക്കാര്‍ മതി മറന്നു ആര്‍പ്പു വിളിക്കും.. അപ്പൊ നമ്മളും അറിയാതെ അലറി വിളിക്കും.. നിര്‍വൃതി എന്നൊക്കെ പറയില്ലേ.. അത് തന്നെ..

പിന്നെ നേരം വെളുക്കും വരെ അമിട്ട് .. അത് പക്ഷെ മുഴുവന്‍ കാണാന്‍ നിക്കില്യ.. പകല്‍ പൂരംകാണണംന്നു ഉണ്ടെങ്കില്‍ കുറച്ചു നേരം ഉറങ്ങണ്ടേ..

കാലത്തു കഷ്ട്ടപെട്ട് എഴുന്നേക്കും .. പൂരം കഴിയാന്‍ പോവല്ലേ.. മാത്രല്ല ഉച്ചക്കൊരു ചെറിയ വെടിക്കെട്ട് കൂടെ ഉണ്ടാവും .. അന്നും കുറെ പൂര കാഴ്ചകള്‍ കാണാം.. അവസാനം അവസാനത്തെ കധിന പൊട്ടുമ്പോ ഒരു ദുഖാണ്.. കഴിഞ്ഞൂലോ പൂരം.. ഇനി ഒരു വര്‍ഷം കാത്തിരിക്കണ്ടേ ..
എന്നാലും പൂരം കൂടാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതി മനസ്സിലുണ്ടാവും..ഒരു വര്‍ഷത്തേയ്ക്ക്..

---------------------------

ഇത്തവണ തൃശൂര്‍ പൂരം കാണാന്‍ കഴിഞ്ഞില്ല്യ.
കഴിഞ്ഞ ഏഴ് വര്‍ഷം മുടങ്ങാതെ കണ്ടിരുന്നതാ.. ഇത്തവണ പോയില്ല്യ... പോവാന്‍ സാധിച്ചില്ല്യാന്നു പറയണതാവും ശരി.

പൂരത്തിന് കുടമാറ്റം നടക്കണ സമയത്തു ഇവിടെ ഹൈദരാബാദില്‍ മൂടി കെട്ടിയ അന്തരീക്ഷം ആയിരുന്നു.. എന്റെ മനസ്സും അങ്ങനെയായിരുന്നു.. പൂരം കാണാന്‍ കഴിയാതെ.. പൂര കാഴ്ചകള്‍ കാണാന്‍ കഴിയാതെ.. കുടമാറ്റവും വെടിക്കെട്ടും രാത്രിപൂരവും കാണാന്‍ കഴിയാതെ.. ആരോടും മിണ്ടാന്‍ കഴിയാതെ.. ഹൈദരാബാദ്‌ നഗരത്തിന്റെ ഒരു കോണില്‍.. ഒറ്റയ്ക്ക്..

Thursday, November 13, 2008

സന്ധ്യ

വൈകുന്നേരങ്ങള്‍ എനിക്ക് പണ്ടേ ഇഷ്ട്ടമാണ്...
ഇംഗ്ലീഷില്‍ 'ഡസ്ക് ' എന്ന് പറയും..

ഡസ്ക് ആവാന്‍ നിക്കണ്ട... വെയില്‍ മങ്ങി തുടങ്ങുന്നത് മുതല്‍... ഇരുട്ട് പരക്കുന്നത് വരെയുള്ള സമയം...
ആ സമയത്തിന് എന്തോ ഒരു വശ്യത ഉണ്ട്.... പ്രഭാതം പ്രതീക്ഷകളുടെ സമയമാണെങ്കില്‍ സന്ധ്യ നിരാശകളുടെയും , പൊലിഞ്ഞു പോയ സ്വപ്നങ്ങളുടെയും സമയമാണ്..
സാകിയുടെ "ഡസ്ക്" എന്ന കഥയില്‍ പറയുന്ന പോലെ "Dusk, to his mind, was the hour of defeated. "

എന്റെ അനുഭവങ്ങള്‍ ഇത്തിരി വ്യത്യസ്തമാണ്...
ചെറുപ്പത്തില്‍ വൈകുന്നേരങ്ങള്‍ കളിക്കാനുള്ള സമയമായിരുന്നു... കുറെ നേരം കളിച്ചു കഴിയുമ്പോള്‍ ഞാനും ചേട്ടനും ഉമ്ര പടിയില്‍ ചെന്നിരിക്കും... വീടിനു തൊട്ടു മുന്‍പിലാണ് റോഡ്.. അവിടെ ഇരുന്നിട്ട് ഇടതു നിന്നും വലതു നിന്നും വരുന്ന വണ്ടികളുടെ എണ്ണം നോക്കും... ഇടതു നിന്നു വരുന്ന വണ്ടികളുടെ എണ്ണം കൂടുതലാണെങ്കില്‍ ഞാന്‍ ജയിച്ചു.. ഇല്ലെങ്കില്‍ ചേട്ടന്‍ ജയിച്ചു... സിമ്പിള്‍ ..

കുറെ നേരം കളിക്കുമ്പോഴേക്കും ഇരുട്ടും.. വീട്ടിനകത്ത് നിന്നും അമ്മാമ്മയും മമ്മിയും കുളിക്കാന്‍ പറഞ്ഞു മുറവിളി തുടങ്ങിയിട്ടുണ്ടാകും... എന്നാലും സന്ധ്യ നേരങ്ങളില്‍ ചുവപ്പ് നിറമുള്ള ആകാശം നോക്കിയിരുന്നത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു...

ചെറുപ്പ കാലത്തു സന്ധ്യക്ക്‌ ഒരേ ഒരു അര്‍ത്ഥമേ ഉണ്ടായിരുന്നുള്ളൂ ... കളിക്കാനുള്ള സമയം..
എന്നാല്ലും കുറച്ചു കൂടെ വലുതായപ്പോള്‍.. സന്ധ്യക്ക്‌ വേറെ എന്തൊക്കെയോ അര്‍ഥങ്ങള്‍ വന്നു ...സന്ധ്യാ സമയം എന്ത് കൊണ്ടോക്കെയോ ഇഷ്ട്ടപ്പെടാന്‍ തുടങ്ങി...

പകലിന്റെ പ്രാരാബ്തങ്ങള്‍ക്കും രാത്രിയുടെ ദുഖങ്ങള്‍ക്കും ഇടയില്‍ വരുന്ന സമയമായതു കൊണ്ടായിരുന്നോ അത്?? അറിയില്ല..

വൈകുന്നേരം ഇരുട്ടി തുടങ്ങുമ്പോള്‍ കാക്കകള്‍ കരയാന്‍ തുടങ്ങും... എങ്ങോട്ടെന്നില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും പറക്കും.. അവര്‍ എന്തിനായിരിക്കും കരഞ്ഞിരുന്നത്?

ഇവിടെ ഹൈദ്രബാദില്‍ വൈകുന്നേരം കാക്കകള്‍ കല പില കൂട്ടാറില്ല.. എന്നാലും സന്ധ്യ നേരത്തിന്റെ വശ്യത നഗരത്തിനുമുണ്ട് ... ഒരിക്കല്‍ വൈകുന്നേരം ചാര്‍മിനാര്‍ കാണാന്‍ പോയി... ചാര്‍മിനാറിന്റെ മുകളില്‍ കയറിയാല്‍ ഓള്‍ഡ് ഹൈദരാബാദ് മുഴുവന്‍ കാണാം...
അവിടെ നിന്നു സൂര്യാസ്തമയം കാണാന്‍ ഒരു പ്രത്യേക ഭംഗിയാണ്... ഓറഞ്ച് നിറത്തില്‍ സൂര്യന്‍...
ചുവന്ന ആകാശം.. താഴെ മനുഷ്യരുടെയും വാഹനങ്ങളുടെയും ശബ്ദങ്ങള്‍...
ബഷീര്‍ പറഞ്ഞ പോലെ "എല്ലാറ്റിന്റെയും ശബ്ദങ്ങള്‍ "...

ലോകത്തിന്റെ ദുഖവുമായി സൂര്യാസ്തമയം ...
പിന്നെ ഉത്തരമില്ലാത്ത രാത്രിയുടെ ഇരുട്ട്....
പിന്നെ പ്രതീക്ഷകളുടെ പുത്തന്‍ പ്രഭാതവുമായി വീണ്ടും ഒരു സൂര്യോദയം..

എന്ത് കൊണ്ടു ഞാന്‍ സന്ധ്യയെ സ്നേഹിക്കുന്നു?
അതോ ദസ്തയെവസ്കി പറഞ്ഞ പോലെ ഞാന്‍ ദുഃഖങ്ങളെ ആണോ സ്നേഹിക്കുന്നത്?

അതോ ഇതെല്ലാം ഓരോ നേരമ്പോക്കാണോ??
അറിയില്ല...

Monday, October 6, 2008

എന്റെ അമ്മാമ്മ

ചെറുപ്പം മുതലേ അമ്മാമ്മയ്ക്ക്‌ എന്നെയായിരുന്നു കൂടുതല്‍ ഇഷ്ട്ടം...
ചേട്ടന്‍ വികൃതിയും...പിന്നെ നല്ല കുറുംബനും ആയിരുന്നു.. മുടി പിടിച്ചു വലിക്കുക... വാശി പിടിക്കുക... ഇതെല്ലാം ചേട്ടന്റെ സ്ഥിരം നമ്പറുകള്‍..

ഞാന്‍ എന്ത് കൊണ്ടോ ഒരു നല്ല കുട്ടിയായിരുന്നു...
"
ചെറുപ്പത്തിലേ നിനക്കു ആള്‍ക്കാരെ സുഖിപ്പിക്കാന്‍ ഒരു പ്രത്യേക കഴിവാ " എന്ന് മമ്മി എപ്പഴും പറയും...
ആ ... പിന്നെ പിശാചാകും... വിശക്കുമ്പോ... അത് പക്ഷേ ദിവസത്തില്‍ മൂന്നു നേരം മാത്രം..
ബാക്കി സമയം മാലാഖ കുട്ടി...

വല്ലുതായപ്പോഴും എന്തെങ്കിലും ആവശ്യം വന്നാല്‍ അമ്മാമ്മ എന്നെയാണ് വിളിക്കാറ്...
കുടുംബ സമ്മേളനത്തിന് കൂട്ട് പോകാനായാലും ... ഭക്തി ഗാനങ്ങള്‍ പാടി കേള്‍പ്പിക്കാനായാലും ഞാന്‍ തന്നെയാണ് അമ്മാമ്മയുടെ സ്ഥിരം ശരണം..

ഞാന്‍ എഞ്ചിനീയറിംഗ് മൂന്നാം വര്‍ഷം പഠിക്കുമ്പോഴാണ് അമ്മാമ്മക്ക് വയറ്റില്‍ ഒരു ചെറിയ പ്രശ്നം വന്നത്... എപ്പോഴത്തെയും പോലെ ഹോസ്പിറ്റലില്‍ പോകാനും ഞാന്‍ തന്നെയായിരുന്നു കൂട്ട്..
അമ്മാമ്മ നടക്കുന്നത് വളരെ മെല്ലെ ആയിരുന്നതിനാല്‍.. അമ്മാമ്മയോട് ഒരു സ്ഥലത്തു ഇരിക്കാന്‍ പറഞ്ഞ് എല്ലാ കാര്യങ്ങളും ഞാന്‍ ഓടി നടന്നു ചെയ്യുമായിരുന്നു...
എനിക്കും അതായിരുന്നു സൌകര്യം... വേഗം കഴിഞ്ഞാല്‍ വേഗം വീട്ടില്‍ പോകാമല്ലോ..

പക്ഷേ പില്‍ക്കാലത്ത്‌ സംഭവം അമ്മാമ്മ ഒരു പാടു പേരോട് വല്ല്യ കാര്യമായി പറഞ്ഞു..
"
ദീപു..എനിക്കിലാതെ പോയ മോളെ പോലെയാ... അവന്‍ എന്നെ ഒരു സ്ഥലത്തിരുത്തി എല്ലാ കാര്യങ്ങളും വേണ്ട പോലെ നോക്കീം കണ്ടും ചെയ്തു..."
അത് കേള്‍ക്കുമ്പോള്‍ ബാക്കി അമ്മാമ്മമാര്‍ (അമ്മാമ്മയുടെ കൂട്ടുകാരികള്‍) എന്നെ നോക്കി ചിരിക്കും.. എന്നിട്ട് സ്നേഹത്തോടെ എന്തെങ്കിലും ഒക്കെ പറയും...

അമ്മാമ്മക്കുണ്ടായ പ്രശ്നം പിന്നീട് കാന്‍സര്‍ ആണെന്ന് പരിശോധനയില്‍ തെളിഞ്ഞു..
വൈകാതെ അമ്മാമ്മ കിടപ്പിലായി..

അമ്മാമ്മക്ക് കാന്‍സര്‍ ആണെന്ന് അമ്മാമ്മയോട് ഞങ്ങള്‍ പറഞ്ഞില്ല ... അത് കൊണ്ടു തന്നെ തുടക്കത്തില്‍ അമ്മാമ്മ വളരെ ഹാപ്പി ആയിരുന്നു...
അമ്മാമ്മ എന്നെ അടുത്തിരുത്തി ഓരോ പാട്ടുകള്‍ പാടിക്കും..
ഏറ്റവും ഇഷ്ട്ടമുള്ള പാട്ട്.. 'പാപികളെ തേടി വന്ന.. ' എന്ന പാട്ടായിരുന്നു..
ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അമ്മാമ്മ എനിക്ക് പഠിപ്പിച്ചു തന്ന പാട്ട്..

വൈകാതെ അമ്മാമ്മക്ക് കുറേശെ മനസ്സിലായി തുടങ്ങി...
കാരണം... രോഗം വിട്ടു പോകാതെ പിടി കൂടിയിരുന്നു...
മാത്രമല്ല.. അമ്മാമ്മയെ സന്ദര്‍ശിക്കാന്‍ ദൂരെ നിന്നു വരെ ആള്‍ക്കാര്‍ വന്നു തുടങ്ങിയിരുന്നു...
മിക്കവാറും ദിവസങ്ങളില്‍ വൈകുന്നേരം ഞാന്‍ അമ്മാമ്മയുടെ വീട്ടില്‍ അമ്മാമ്മയ്ക്ക്‌ പാട്ട് പാടി കേള്‍പ്പിക്കാന്‍ പോകുമായിരുന്നു..


അങ്ങനെ അഞ്ചാം സെമസ്റ്റര്‍ പരീക്ഷ വന്നെത്തി..
എറണാകുളത്തേക്ക് യാത്ര തിരിക്കുന്നതിനു തലേ ദിവസം വൈകുന്നേരം ഞാന്‍ തറവാട്ടില്‍ പോയി...
അവിടെ അപ്പോള്‍ ഹോം നേഴ്സും..പിന്നെ അയല്‍ വീട്ടിലെ ഒരു ചേച്ചിയും മാത്രമെ ഉണ്ടായിരുന്നുള്ളൂ..
അമ്മാമ്മ കിടന്ന മുറിയില്‍ മെഴുകുതിരിയുടെ ഒരു ചെറിയ വെട്ടം മാത്രം...

ഞാന്‍ അമ്മാമ്മയുടെ അടുത്തിരുന്നു.. അമ്മാമ്മ കണ്ണടച്ച് കിടക്കുകയായിരുന്നു...
അപ്പോള്‍ ചേച്ചി പറഞ്ഞു.."അമ്മാമ്മയെ കാണാന്‍ ആരാ വന്നിരിക്കുന്നേന്നു നോക്കിയേ .."
അമ്മാമ്മ പതുക്കെ കണ്ണുകള്‍ തുറന്നു..
വളരെ ആയാസപെട്ടു എന്നെ നോക്കി പുഞ്ചിരിച്ചു... പുന്ജിരിക്കുമ്പോള്‍ അമ്മാമ്മയുടെ കണ്ണില്‍ നിന്നു കണ്ണ് നീര്‍ വരുന്നുണ്ടായിരുന്നു...

"
അമ്മാമ്മയ്ക്ക്‌ ഞാന്‍ ഏത് പാട്ടാ പാടി കേള്‍പ്പിക്കേണ്ടെ? "
അമ്മാമ്മ ആയാസപെട്ടു 'മല്പ്രിയനേ' എന്ന് പറഞ്ഞു..

ഞാന്‍ പാടി തുടങ്ങി...

"
മല്പ്രിയനെ എന്‍ യേശു നായകനെ...
എപ്പോള്‍ വരും...
എന്‍ കണ്ണീര്‍ തുടച്ചീടുവാന്‍..
അങ്ങയെ ആശ്ലെഷിപ്പാന്‍...
എന്‍ യേശുവേ വാന മേഖേ വേഗം ..
വന്നീടനെ "

പാടുമ്പോള്‍ എന്റെ കണ്ണില്‍ നിന്നും...കണ്ണീര്‍ വരുന്നുണ്ടായിരുന്നു..
എങ്കിലും അരണ്ട വെളിച്ചത്തില്‍ അതാരും കണ്ട് കാണില്ല ..
-------------------------------------------------------------------------------------------------

രണ്ടാമത്തെ പരീക്ഷയ്ക്ക് രണ്ടു ദിവസം ബാക്കി ഉള്ളപ്പോഴാണ് കസിന്‍ ഫോണ്‍ ചെയ്യുന്നത്.. അതി രാവിലെ തന്നെ പുറപ്പെട്ടു ...
തറവാട്ടില്‍ എത്തിയപ്പോഴേക്കും വീട് നിറച്ച് ആള്‍ക്കാരായിരുന്നു...
ഞാന്‍ അമ്മാമ്മയെ നോക്കി..
വെള്ള പുതപ്പിട്ട് ശാന്തമായി ഉറങ്ങുന്നു...

അമ്മാമ്മയ്ക്ക്‌ അവസാനം പാടി കേള്‍പ്പിച്ച വരികള്‍ എന്റെ മനസ്സിലേയ്ക്ക് ഓടി വന്നു..

"
മല്പ്രിയനെ എന്‍ യേശു നായകനെ...
എപ്പോള്‍ വരും...
എന്‍ കണ്ണീര്‍ തുടച്ചീടുവാന്‍..
അങ്ങയെ ആശ്ലെഷിപ്പാന്‍...
എന്‍ യേശുവേ വാന മേഖേ വേഗം ..
വന്നീടനെ"

Friday, September 26, 2008

ഒരു ഓണക്കാലം

ദീപുട്ടോ ..പോകാറായി ലെ.." അപ്പാപ്പന്‍ ആയിരുന്നു .. ഞാന്‍ ഒന്നു ചിരിച്ചു.. ചിരിക്കുന്ന മുഖവുമായി വേണം പോകാന്‍ .. അത് നേരത്തേ തീരുമാനിച്ചതാണ് ..

'മൊബൈല് എടുക്കണം... മൊബൈല്‍ മറന്നാല്‍ പിന്നെ പറയണ്ട.. '..

മൊബൈല്‍ കട്ടില്ലില്‍ തന്നെ കിടക്കുന്നുണ്ടായിരുന്നു.. ഞാന്‍ മൊബൈല്‍ എടുത്തു .. മൊബയിലില്‍ ഓണത്തിനെടുത്ത ഫോട്ടോസ് ഡിസ് പ്ലേയില്‍ കിടക്കുന്നുണ്ടായിരുന്നു..

-------------------------------------------------------------------------------------------------

"ഡാ ദീപു .. പെണ്ണുങ്ങള്‍ വന്നു തുടങ്ങിയോന്നു ഒന്നു നോക്കീട്ട് വാടാ..."

"പള്ളീ ചെന്നു പറഞ്ഞാ മതി,... ഞാന്‍ നോക്കി തിരിച്ചു വരുമ്പോഴേക്കും തെയ്യം തുടങ്ങും.. മമ്മിക്ക് ഈ ലേറ്റ് ആവണ സൂക്കേട് എപ്പഴും ഉള്ളതാ..."

"ഒന്നു നോക്കീട്ട് വാടാ.."

"ഉം.. നോക്കട്ടെ ....പറ്റിയാല്‍ തിരിച്ചു വരും.... ഇല്ലെങ്കില്‍ മമ്മി പന്തല്ലിലോട്ടു വന്നാ മതി .."

ഞാന്‍ പന്തലിലേക്ക് നടന്നു... ദൂരെ നിന്നു തെയ്യത്തിന്റെ പാട്ടു കേള്‍ക്കാമായിരുന്നു...

-------------------------------------------------------------------------------------------------

"ഡാ... നിനക്ക് രാത്രീലെ ഭക്ഷണം വേണോ..."..ചേട്ടനായിരുന്നു..

"വേണ്ട..."

"ബീഫും... ചോറും ..??"..

ഞാന്‍ ചിരിച്ചു...

"വേണ്ടടാ ..ഇന്നു രാത്രി അധികം വിശക്കില്ല .."

"ശരി..."

ഞാന്‍ പെയ്കിന്ഗ് തുടര്‍ന്നൂ..

-------------------------------------------------------------------------------------------------

"ഡാ... തെക്കുമുറി ദേശക്കാരുടെ കുമ്മാട്ടി ഇന്നു ഉച്ചക്കാ.. നീ ഒന്നരയാവുമ്പോ...ചെമ്പൂക്കാവ് വാ..നമ്മുക്ക് ഒരുമിച്ചു പോവാം .."

"ഡാ ശവി.. നിനക്കെന്റെ വീട്ടീ വന്നിട്ട് പോയാ പോരെ.."

"ഉം ...നോക്കട്ടെ...എന്തായാലും.. ഒന്നരയാവുമ്പോ നീ ഡ്രസ്സ് മാറി നില്‍ക്ക്.. ഞാന്‍ വരാം ..."

"ശരി... "

-------------------------------------------------------------------------------------------------

"അപ്പു. .. എന്താ മമ്മി ഇനി ചെയ്യണ്ടേ... ഡ്രസ്സ് ഒക്കെ നിന്റെ ബാഗിന്റെ അടുത്ത് കൊണ്ടു വെച്ചിട്ടുണ്ട് .. മമ്മി ഭക്ഷണം ശരിയാക്കട്ടെ??"

"വേണ്ട മമ്മി... എനിക്ക് ആ അട പ്രഥമന്‍ ഒരു ഗ്ലാസ് തന്നാ മതി..."

"എന്തെങ്കിലും കഴിച്ചോഡാ ..ട്രെയിനില്‍ ഇരിക്കുമ്പോ വിശക്കും..."

"വിശക്കുമ്പോ എന്തെങ്കിലും വേടിച്ചു കഴിച്ചോളാം മമ്മി.."

"ശരി.. നീ ഡ്രസ്സ് മാറി വാ..ഞാന്‍ ശരിയാക്കി വെക്കാം..."

-------------------------------------------------------------------------------------------------

"ഹൊ കംസനു ഗൌരവം ഇത്തിരി കൂടി പോയി.. ഇവരെന്താ സ്ത്രീകളെ മാത്രം ഫ്ലോട്ടില്‍ നിര്‍താത്തെ.. ആണുങ്ങള്‍ നില്‍ക്കുന്നുണ്ടല്ലോ.."


"ഡാ ആ പെണ്ണിന്റെ പ്രതിമയില്‍ ഇട്ടിരിക്കുന്ന വേഷം നോക്ക്..ഇത്രയും ആള്‍ക്കാരുടെ മുന്‍പില്‍ ഏതെങ്കിലും പെണ്ണ് അങ്ങനെ ഡ്രസ്സ് ഇട്ടു നില്‍ക്കോ??"

"പണ്ട് കാലത്തെ പെണ്ണുങ്ങള്‍ ഇട്ടിരുന്നല്ലോ.. അത് കൊണ്ടാണല്ലോ പ്രതിമയ്ക്ക് വേഷം.."
" .. ഇന്നത്തെ കാലത്ത് പണ്ടത്തെ വേഷമിട്ടാല്‍ കുന്തിയെ പോലെ ആയി പോകും ..അതാ നാട്ടാരുടെ സ്വഭാവം.."
"ഉം... അതും സത്യം.."
----------------------------------------------------------------------------------------------------

"ഡാ.. ഡാഡി സ്റ്റേഷനില്‍ കാത്തു നില്‍ക്കണോ.. "
"ഡാഡിടെ ഇഷ്ട്ടം.."
"നീ പറഞ്ഞോ... എനിക്ക് വേറെ പണി ഒന്നൂല്യ "
"എന്നാ വണ്ടി വരണ വരെ ഡാഡിയും കൂട്ട് നില്‍ക്ക്.."

ഡാഡി ചിരിച്ചു..

-------------------------------------------------------------------------------------------------

"ഇനി എന്നാടാ നാട്ടീ വരാ.."
"പെരുന്നാളിന്.. അതെന്തായാലും മിസ് ചെയ്യില്ല... ഓണം അടിപൊളിയായി അല്ലെ.. തോല്പാവ കൂത്തും... തെയ്യും.. കുംമാട്ടീം.. പോവാന്‍ തോന്നിണില്യ.."

"നീ പോയിട്ട് വാ.. പെരുന്നാളും ..ക്രിസ്ത്മസും നമുക്കു പൊളിക്കാം.. പോരെ..."
"ഉം.. ഇനി മൂന്നു മാസം.. ഓര്‍മ്മകള്‍ മാത്രം കൂട്ട്... ഡാ പറ്റിയെങ്കില്‍ അങ്ങോട്ട് വാ ട്ടോ......"
"നോക്കട്ടെ.."

കുംമാട്ടിയുടെ രൌദ്ര ഭാവവും , ശിന്കാരി മേളത്തിന്റെ ചടുല താളവും.. സൂര്യാസ്തമയത്തിനു ഒരു പ്രത്യേക ഈണം നല്‍കിയിരുന്നു...
ഈണത്തില്‍ ലയിച്ചു ഞാനും ജെയിംസും കുംമാട്ടിയുടെ ഒപ്പം നടന്നു നീങ്ങി..
-------------------------------------------------------------------------------------------------

"ദാ ...ട്രെയിന്‍ വന്നു..."
"അപ്പൊ പോട്ടെ ഡാഡി... ഇനി പെരുനാളിനു കാണാം.."
"നീ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മറക്കണ്ട... ഇരുപത്തിയെഴാന്തീതി ട്ടാ...മറക്കണ്ട.."
"ഇല്യ..."

വണ്ടി നീങ്ങി തുടങ്ങിയിരുന്നു...
അസ്തമിച്ച സൂര്യന്റെ രശ്മികള്‍ ഡാഡിയുടെ മുഖം പ്രകാശഭരിതമാക്കിയ പോലെ തോന്നി..

ട്രെയിന്‍ സ്പീഡ് കൂട്ടികൊണ്ടിരുന്നു.. ഡാഡി ഇപ്പോള്‍ അകലെ ഒരു ചെറിയ പൊട്ടു മാത്രം...
കണ്ണില്‍ വന്ന കണ്ണീര്‍ തുടച്ചു കളഞ്ഞ് ഞാന്‍ ട്രെയിനിന്റെ തണുത്ത സി യിലോട്ട് കേറി...
-------------------------------------------------------------------------------------------------


Saturday, August 23, 2008

ഒരു മഴക്കാലം

ഒരു ജൂണ്‍ മാസം...
കോളേജില്‍ ഫസ്റ്റ് സെമസ്റ്റര്‍ പരീക്ഷ തുടങ്ങിയിരുന്നു .. മഴക്കാലവും ..

ആ പരീക്ഷാകാലം ഇന്നും ഞാന്‍ ഓര്‍ക്കുന്നു..
പ്രണയവും മഴയും തമ്മിലുള്ള അഗാധ ബന്ധത്തിന്റെ പൊരുള്‍ മനസ്സിലാക്കിയത് ആ കാലഘട്ടത്തിലാണ്...


എല്ലാ രണ്ടു പരീക്ഷകല്‍ക്കിടയിലും ഒന്നോ രണ്ടോ അവധി ദിവസങ്ങള്‍ കാണുമായിരുന്നു.. ആ അവധി ദിവസങ്ങള്‍ ഞാന്‍ ചിലവാക്കിയിരുനത് കോളേജിലെ വിജനമായ ക്ലാസ്സ് മുറികളില്‍ ആയിരുന്നു..
ഏകാഗ്രത ആഗ്രഹിച്ചല്ല...
ഏകാന്തത ആഗ്രഹിച്ച്....
നിശ്ശബ്ദത ആഗ്രഹിച്ച്...

കോളേജിലെ ജനാല പാളികളില്‍ കൂടി മഴയും നോക്കി ഒരു പാടു നേരം ഞാന്‍ നില്‍ക്കുമായിരുന്നു...
മഴ അവള്‍ക്കും ഇഷ്ട്ടമായിരുന്നു..
എം ടി യുടെയും മുകുന്ദന്റെയും നോവലുകളും അവള്‍ക്ക് ഇഷ്ട്ടമായിരുന്നു..
മയ്യഴിപുഴയുടെ തീരങ്ങളിലെ ചന്ദ്രികയാവാന്‍ അവള്‍ കൊതിച്ചിരുന്നു...
ദാസനാവാന്‍ ഞാനും..

അവള്‍ക്ക് എന്നെ ഇഷ്ട്ടമാണെന്നു ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു...

പഠനം തീരെ ഇല്ലായിരുന്നു..
മഴയുടെ കുളിരും ..പ്രണയത്തിന്റെ നൊമ്പരവും സ്നേഹിച്ചു നടക്കുന്നവന് പഠിക്കാന്‍ എവിടെ സമയം..
എങ്കിലും ഞാന്‍ ഒരിക്കല്‍ പോലും ദുഖിച്ചില്ല .. ഇന്നും ദുഖിക്കുന്നില്ല...
അദ്യാനുരാഗത്തിന്റെ തീവ്രത അനുഭവിക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതി മാത്രം..

പരീക്ഷകള്‍ക്കിടയിലുള്ള അവധി ദിവസങ്ങളിലും ഇന്‍റര്‍നെറ്റ് സെന്‍റര്‍ തുറന്നു പ്രവര്‍ത്തിക്കുമായിരുന്നു ..
ക്ലാസ്സ് മുറികള്‍ കഴിഞ്ഞാല്‍ ആ ഇന്‍റര്‍നെറ്റ് സെന്‍റര്‍ ആയിരുന്നു എന്റെ അഭയ കേന്ദ്രം..
എത്ര പ്രണയ ലേഖനങ്ങള്‍...
ബാക്കിയുള്ളവര്‍ മൂന്നും നാലും മൊഡ്യൂളുകള്‍ പഠിച്ചു കഴിയുമ്പോള്‍ ഹൃദയത്തിന്റെ ഭാഷയില്‍ എഴുതിയ അന്ജ് പ്രണയ കത്തുകള്‍ മാത്രമായിരിക്കും എന്‍റെ സമ്പാദ്യം...
അവസാനത്തെ പരീക്ഷ ആയപ്പോഴേക്കും ഞാന്‍ ഒരു നൂറു പ്രണയ മെയിലുകള്‍ എങ്കിലും അവള്‍ക്ക് അയച്ചിട്ടുണ്ടായിരുന്നു..
അവള്‍ അത് വായിക്കുന്നുണ്ടെന്നു ഞാന്‍ വിശ്വസിച്ചിരുന്നു ...
ഒരു മറുപടി പോലും അവള്‍ അയ്യച്ചിരുന്നില്ലെങ്കിലും..

കൂട്ടുകാര്‍ക്ക് എന്‍റെ പ്രണയം ഒരു തമാശയായിരുന്നു..
വെള്ള മാലാഖയെ കടത്തി കൊണ്ടു പോകാന്‍ വെള്ള കുതിരയില്‍ വെള്ള വസ്ത്രം ധരിച്ചു വരുന്ന കാമുകന്റെ കഥ പറഞ്ഞു അവര്‍ എന്നെ കളിയാക്കുമായിരുന്നു...
പലപ്പോഴും ഗൌരവം ഭാവിച്ചിരുന്നെങ്കിലും അവരുടെ കളിയാക്കലുകള്‍ എനിക്കിഷ്ട്ടമായിരുന്നു..

രാത്രി എല്ലാവരും ഉറങ്ങിയതിനു ശേഷം ഞാന്‍ ബാല്‍ക്കണിയില്‍ പോയി മഴയെ നോക്കി നില്ക്കും..
സത്യം പറഞ്ഞാല്‍ ഞാന്‍ മഴയെയാണോ പ്രേമിച്ചത് അവളെയാണോ പ്രേമിച്ചത് എന്ന് ചോദിച്ചാല്‍ എനിക്ക് ഇന്നും ഉത്തരമില്ല...

അവളോട്‌ നേരിട്ടു പറയാന്‍ എനിക്ക് മടിയില്ലായിരുന്നു ..
എങ്കിലും ഒരു "നോ" കേള്‍ക്കാനുള്ള ശക്തി ഇല്ലായിരുന്നത് കൊണ്ടു മാത്രം ഞാന്‍ അത് മാറ്റി വച്ചു..

ജൂണ്‍ മാസം അവസാനമായപ്പോഴേക്കും മഴ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരുന്നു.. പ്രണയവും..
ജൂണ്‍ 30.. ഫസ്റ്റ് സെമസ്റ്റെരിലെ അവസാനത്തെ പരീക്ഷാ ദിവസം ഞാന്‍ നേരിട്ടു പറയാന്‍ തീരുമാനിച്ചു..
പരീക്ഷ തീരുന്നതിനു പത്തു മിനിട്ട് മുന്‍പ് പരീക്ഷാ ഹാളില്‍ നിന്നും ഞാന്‍ ഇറങ്ങി ഓടി..

അവള്‍ ഇന്‍റര്‍നെറ്റ് സെന്റ്റെരിനു മുന്‍പില്‍ നില്‍ക്കുന്നുണ്ടായിരുന്നു..
അങ്ങനെ മാസങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം ഞാന്‍ അവളോട്‌ പറഞ്ഞു.....
അപ്പോള്‍ മഴ തോര്‍ന്നിരുന്നു...
-------------------------------------------------------------------------------------------------

പില്‍കാലത്ത് എന്‍റെ പ്രണയം അവള്‍ക്കും അവളുടെ കൂട്ടുകാരികള്‍ക്കും ഒരു തമാശയായിരുന്നു എന്നറിഞ്ഞിട്ടും ഞാന്‍ തളര്‍ന്നില്ല...എന്‍റെ നൂറു പ്രണയ കത്തുകളും അവള്‍ അമ്മയെ കാണിച്ചിരുന്നു എന്നറിഞ്ഞിട്ടും ഞാന്‍ തളര്‍ന്നില്ല..
കുറേ കാലം ദേഷ്യം തോന്നിയിരുന്നു..

പക്ഷെ കോളേജ് ജീവിതത്തിന്റെ ആഘോഷത്തില്‍ ആ ദേഷ്യമൊക്കെ എപ്പഴോ ആവിയായി പോയി..

വീണ്ടും കൂട്ടുകാരായി..

ആ കഥ പറഞ്ഞു ഇന്നു ഞങ്ങള്‍ ചിരിക്കാറുണ്ട് ..
പക്ഷെ ഒരു ദുഃഖം മാത്രം..
ബന്ധങ്ങളെ കുറിച്ചൊക്കെ വളരെ പ്രാക്ട്ടികലായി ചിന്തിക്കുന്ന എനിക്ക് ആദ്യാനുരാഗത്തിന്റെ തീവ്രത വീണ്ടും അനുഭവിക്കാന്‍ കഴിയുമോ...
ആത്മാര്‍ത്ഥ പ്രണയത്തില്‍ വീണ്ടും വിശ്വസിക്കാന്‍ കഴിയുമോ..
ആ സ്വപ്ന കാലം വീണ്ടെടുക്കാന്‍ കഴിയുമോ ??

-------------------------------------------------------------------------------------------------
അടികുറിപ്പ്:
ഫസ്റ്റ് ഇയര്‍ തോല്‍ക്കാതെ പാസായി ..:-)
തോറ്റതൊക്കെ പില്കാലത്തായിരുന്നു...

Wednesday, August 13, 2008

ഇംഗ്ലീഷ് - ഒരു ഓര്‍മ്മ കുറിപ്പ്

ഒരു ഗംഭീര തുടക്കത്തിന് ശേഷം ഇതാ ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു..

പുതിയ കളികള്‍ കാണാനും .. ചിലത് കാണിച്ചു പഠിപ്പിക്കാനും ..

ഹി ഹി .. ചുമ്മാ..:-)

ഓഫീസില്‍ നിന്നു തിരിചെത്തിയതെ ഉള്ളു.. അധികം ബ്ലോഗുകള്‍ വായിക്കാന്‍ നിന്നില്ല .. കൂടുതല്‍ വായിച്ചാല്‍ മനസ്സു മടുക്കും.. ദസ്തയെവസ്ക്കിയുടെ നോവലുകള്‍ വായിക്കുന്നതാണ് അതിലും ഭേദം .. അപ്പോള്‍ എന്താണ് ഞാന്‍ എഴുതുക? യെസ് .. ആദ്യം തന്നെ ബിന്ദുവിനു നന്ദി പറയട്ടെ.. ബ്ലോഗ് ഞാന്‍ മറന്നു തുടങ്ങിയതായിരുന്നു..അറിയാതെ ഇവിടെ വന്നപ്പോള്‍ അതാ ഒരു കമന്‍റ്.. കമന്‍റ് ഒരു പ്രചോദനമായി ഞാന്‍ കരുതുന്നു.. മുഖവുര കൂടിപോയോ? ഓക്കേ..

ഒരു സംഭവ കഥ തന്നെ ആയിക്കോട്ടെ..
എന്റെ അപ്പന്‍ ബാങ്കില്‍ ആണ്... ബാങ്കിലായത് കൊണ്ട് കുറച്ചു ലോകം ചുറ്റി കാണാനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടായി (എനിക്കും ചേട്ടനും )..
ഞാന്‍ അന്ജാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഡാഡിക്ക് "ബാഗ്ലൂര്‍ ട്രാന്‍സ്ഫര്‍" കിട്ടുന്നത്..
അങ്ങനെ ആറാം ക്ലാസ്സ് മുതല്‍ ദീപു കുട്ടന്‍ ബാഗ്ലൂര്‍ നിവാസിയായി ..

ദീപു കുട്ടന് ഒരു പ്രശ്നമുണ്ടായിരുന്നു .. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ല.. ബാന്ഗ്ലൂരിലെ പിള്ളേര് ആകട്ടെ നല്ല പള പള ഇംഗ്ലീഷും..

സ്കൂളിലെ ആദ്യത്തെ ദിവസം തന്നെ കൊനിഷ്ട്ടു സംഭവിച്ചു..
എന്റെ റബ്ബര്‍ നിലത്തു വീണു .. കൂടെ ഇരിക്കുന്ന തെണ്ടിയുടെ..സോറി...സഹപാഠിയുടെ പേരു കനക് ദേവന്‍ .. .. പക്ഷെ അവന്‍ ദേവനല്ലായിരുന്നു.. ഒരു കഠിന ഹൃദയനായ കാട്ടാളനായിരുന്നു.. പാവം ദീപു കുട്ടനുണ്ടോ ഇതറിയുന്നു..
ദേവന്റെ കാലിനിടയിലാണ് റബ്ബര്‍ ലാന്‍ഡ്‌ ചെയ്തിരിക്കുന്നത് ..
ഞാന്‍ കനക് ദേവനെ നോക്കി.. എന്നിട്ട് ഇത്രയും പറഞ്ഞൊപ്പിച്ചു..
"
മൈ റബ്ബര്‍ ഹും ഹും" .. ("ഹും ഹും" റബ്ബറിനെ നോക്കി ആന്ഗ്യ ഭാഷ കാട്ടിയതാണ് )
ദേവന്‍ പന്നി അറിയാത്ത മട്ടില്‍ "വാട്ട്" എന്ന് തിരിച്ചും..
എന്റെ കുഞ്ഞു മനസ്സ്‌ ഒന്നു പിടഞ്ഞു.. പന്നിയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും..
"
മൈ റബ്ബര്‍ .. ദേര്‍ .. ഹും ഹും...".. (കിലുക്കത്തിലെ ജഗതിയെ ഓര്‍മ്മ വരുന്നുണ്ടോ??)
ദേവന്‍ വീണ്ടും..."വാട്ട്??"...

"
റബ്ബര്‍..ദേര്‍.. ഹും ഹും..."

എന്‍റെ പരിതാപകരമായ അവസ്ഥ കണ്ട് അവന് മതിയായില്ല എന്ന് തോന്നുന്നു..
അവന്‍ അപ്പുറത്തിരിക്കുന്ന പരീക്ഷിത്തിന്നെ വിളിച്ചു .. പരീക്ഷിത്ത് എന്നെ പരീക്ഷിക്കാന്‍ തുടങ്ങി..

"
ഏയ്.. ഡോണ്ട് യു നോ ഇംഗ്ലീഷ്??"
"
യെസ് ..."
"
ദെന്‍ ആസ്ക് ഹിം റ്റു ടേക്ക് യുവര്‍ റബ്ബര്‍ "..
"
യെസ്.."
"
ആസ്ക്..."
"
യെസ്..."
"
ആസ്ക്..യു മൊരോണ്‍.."
"
യെസ്..."

ഇതു കെട്ട് കനക് ദേവനും, പരീക്ഷിത്തും കൊല ചിരി..!!

ദീപു കുട്ടന്‍ അന്ന് വീട്ടില്‍ പോയി ഒരു പാടു കരഞ്ഞു..

പിന്നീട് വാശിയായിരുന്നു.. ഇംഗ്ലീഷ് ഭാഷ ഒരുത്തന്റെയും തറവാട്ട്‌ സ്വത്തല്ലെന്നും ഏത് മറ്റവനും പഠിച്ചെടുക്കാം എന്ന് തെളിയിക്കാനുള്ള വാശി..
വാശി പില്‍കാലത്ത് ദീപു കുട്ടനെ സ്കൂള്‍ ഡിബെയ്റ്റ് ടീം ക്യാപ്റ്റന്‍ ആക്കാനും, സ്കൂള്‍ ഇംഗ്ലീഷ് ടോപ്പര്‍ ആക്കാനും ഒക്കെ സഹായിച്ചു..

ഇപ്പോള്‍ ഇംഗ്ലീഷില്‍ എഴുതി മറിക്കുമ്പോഴും (അഥവാ ഇംഗ്ലീഷില്‍ എഴുതി ജാഡ കാണിക്കുമ്പോഴും).. മലയാളത്തില്‍ എഴുതാന്‍ പ്രേരണ ഇംഗ്ലീഷ് അറിയാത്ത ദീപു കുട്ടന്റെ ഓര്‍മ്മകളാണ് ...

Monday, June 23, 2008

തുടക്കം

അങ്ങനെ ഇതാ ഞാന്‍ മലയാളത്തിലും തുടങ്ങിയിരിക്കുന്നു..

"ഒരു ഭാഷയില്‍ കാലുറ്പ്പിച്ചിട്ടു പോരെ മോനേ ദിനേശാ അടുത്തതില്‍ കാല് വയ്ക്കല്‍ ?" എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. എങ്കിലും മാതൃഭാഷയെ മറ്റേതു ഭാഷയെക്കളും കൂടുതല്‍ സ്നേഹിക്കുന്ന എനിക്ക് മലയാളത്തില്‍ ഒന്നു പയറ്റി നോക്കാതെ വയ്യ ..

ഇതു എഴുതി കൊണ്ടിരിക്കുന്നതിനിടയ്യില്‍ എന്റെ ഉറ്റ സുഹൃത്തും , മലയാളം ബ്ലോഗുകളുടെ നിരൂപകനും, സഖാവുമായ പവില്‍ എന്നെ വിളിച്ചു താകീത് ചെയ്തു .. "മലയാളം ബ്ലോഗ് എഴുതാന്‍ മാത്രം നീ വലുതായോടെയ് ? പല മഹാരഥന്മാര്‍ പയറ്റി തെളിഞ്ഞ കളരിയാണിത് .. നീ എത്ര മലയാളം ബ്ലോഗുകള്‍ വായിച്ചിട്ടുണ്ട്?"

രണ്ട് എന്ന് പറഞ്ഞപ്പോള്‍ മച്ചാന്‍ പുച്ചിച്ചില്ല എന്ന് മാത്രം ..

എന്തൊക്കെയായാലും ഞാന്‍ തുടങ്ങാന്‍ തീരുമാനിച്ചു..

നര്‍മ്മത്തിലൂടെ കാര്യം പറയുന്ന ബ്ലോഗിങ്ങ് മഹാരഥന്മാരെ മനസ്സില്‍ ധ്യാനിച്ചു ഇതാ ഈ സാധാരണക്കാരന്‍ തുടങ്ങുന്നു .